അളവറ്റ ദയാപരനായ പ്രപഞ്ചനാഥന്റെ നാമത്തിൽ..
ദൈവം എകനാണ്.
ഏക ദൈവത്തിനു മാത്രമേ പ്രപഞ്ചത്തെ നേർവഴിയിലേക്കു നയിക്കാൻ കഴിയൂ. ഒരു വാഹനത്തിനു മുന്നിലും പിന്നിലും സ്റ്റിയറിംഗ് ഘടിപ്പിച്ച് ഒന്നിലേറെ ഡ്രൈവർമാർ അതിനെ നയിച്ചാൽ ആ വാഹനം മുന്നോട്ടോ പിന്നോട്ടോ പോകുകയില്ല എന്നത് ഏത് വ്യക്തിക്കും അറിയാവുന്നതാണ്. ഒരു പ്രധാന മന്ത്രിയോ, ഒരു പ്രസിഡന്റോ നാടു ഭരിക്കേണ്ടിടത്ത് അത്തരം ചുമതലക്കാർ ഒന്നിലേറെ ഉണ്ടായാൽ അവിടെ പ്രതിസന്ധി ഉണ്ടാകുമെന്ന് യുക്തിപൂർവം പറയുന്ന മനുഷ്യർ തന്നെ ബഹു ദൈവങ്ങളെ ആരാധിക്കുന്നതിൽ വൈരുദ്ധ്യം ദർശിക്കുന്നില്ല.
ദൈവം അനാദിയും അവസാനമില്ലാത്ത പ്രതിഭാസവും കാരുണ്യനിധിയും തന്റെ സൃഷ്ടികളോട് അനുകമ്പ ചൊരിയുന്നവനും ആണ്. അവനു മയക്കമോ, ക്ഷീണമോ ഇല്ല. യതൊരു സഹായികളെയും ആവശ്യവുമില്ല.ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികൾ മാത്രമാണ്. താൻ സൃഷ്ടിച്ച ഓരോ ജീവികളുടെയും ഹൃദയസ്പന്ദനങ്ങളും വികാര വിചാരങ്ങളും തിരിച്ചറിയാൻ യാതൊരു ഇടനിലക്കാരന്റെയും ആവശ്യമില്ലാത്ത കരുണാ വാരിധിയായ ദൈവം തമ്പുരാനെ വിളിച്ചു പ്രാർഥിക്കാൻ എല്ലാ സൃഷ്ടികൾക്കും തുല്യ അവകാശമാണുള്ളത്. ആഫ്രിക്കയിലെ കറുത്തവനും ഇംഗ്ലണ്ടിലെ വെളുത്തവനും കണ്ണുകൾ പൂർണമായി തുറന്നിട്ടില്ല എന്നു തോന്നിപ്പിക്കുന്ന ചൈനാക്കാരനും എല്ലാം ദൈവത്തിന്റെ കോടതിയിൽ സമന്മാരാണ്.
വെള്ളവും വെളിച്ചവും ജീവ വായുവും പ്രകൃതി വിഭവങ്ങളും നൽകുന്നു. കേവലം സൃഷ്ടികളെ ആരാധിക്കുന്നത്, മനുഷ്യ നിർമിതമായ കഥകളിൽ ആകൃഷ്ടരായി പ്രാദേശിക മൂർത്തികളിൽ അഭയം തേടുന്നത്, സങ്കുചിതമായ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്ന് ഏകദൈവത്തെ നിഷേധിക്കുന്നത് - ഇവയെല്ലാം എന്നെയും നിങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥനോടുള്ള നന്ദികേടാണ്.
വെറും സൃഷ്ടികളെ ആരാധിക്കുകയും ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരായി വികലമായ വിശ്വാസധാരയിലേക്കു് ജീവിതത്തെ വഴിനടത്താനും തുനിഞ്ഞാൽ ഈ ലോകവും പരലോകവും നഷ്ടപ്പെട്ടവരായി നാം അധ:പതിക്കും. നന്മ തിരിച്ചറിയാനും ഉൾക്കൊള്ളാനും നമുക്ക് ഏവർക്കും കഴിയുമാറാകട്ടെ...